ഇരുപത് വർഷം!
കോഴിക്കോട്ടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത സംഭവമെന്ന് പറയുന്നത് മെഹ്ദി സാബിനെ കണ്ടനുഭവിച്ച ആ മെഹ്ഫിൽ തന്നെയാണ്, അന്നും എന്നും! അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഗസലിൽ ഉള്ള പരിചയം പങ്കജ് ഉദാസ്, ജഗ്ജിത്, ഗുലാം അലി എന്നിങ്ങനെ പതുക്കെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മെഹ്ദി സാബ് പാടിയത് കൂടുതലും ക്ലാസിക്കൽ ഗസലുകൾ ആയിരുന്നത് കൊണ്ടും നമ്മുടെ ആസ്വാദനത്തിന്റെ പരിമിതി കൊണ്ടും അദ്ദേഹത്തിൻ്റെ ഗസലുകൾ വളരെ കുറവേ അതുവരെ കേട്ടിരുന്നുള്ളൂ. കേട്ടത് തന്നെ അദ്ദേഹത്തിൻ്റെ വളരെ പ്രശസ്തമായ ഗാനങ്ങളായിരുന്നില്ല താനും.
മെഹ്ദി സാബ് കോട്ടക്കലിൽ ചികിത്സക്ക് വന്നിട്ടുണ്ട് എന്നും പിന്നീട് ടാഗോർ ഹാളിൽ പാടാൻ പോകുന്നു എന്നുമൊക്കെ കേട്ടപ്പോൾ പോകണം, കേൾക്കണം എന്ന് തീരുമാനിച്ചു എന്നല്ലാതെ വരാൻ പോകുന്ന സംഭവത്തിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു.
ഞങ്ങൾ എത്തുമ്പോഴേക്കും മെഹ്ഫിലിന് മുന്നോടിയായി ഞങ്ങടെ സ്വന്തം ഷക്കീൽ സർ പാടിത്തുടങ്ങിയിരുന്നു. ഒരേ ഗസൽ വിവിധ ഈണങ്ങളിൽ അവതരിപ്പിക്കാറുണ്ടെന്നുള്ളത് അന്നാണ് ആദ്യമായി കേൾക്കുന്നത്! (ഗസലിൻ്റെ ജീവൻ തന്നെ അതാണ് എന്ന് പിന്നെ മനസ്സിലായി). പിന്നീട് ഗുലാബ് ജാനും പാടി. അപ്പോഴേക്കും ഉസ്താദും സംഘവുമെത്തി. സംഘാംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങി. 'ഗുലോം മെ രംഗ് ഭരേ' ആയിരുന്നു തുടക്കമെന്ന് തോന്നുന്നു. 'രഫ്ത രഫ്ത' എത്തിയപ്പോഴാണ് മെഹ്ദി മാജിക് ശരിക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. സീറ്റില്ലാത്തതിനാൽ സദസ്സിൽ മുന്നിൽ തന്നെ നിലത്തെ പടികളിലാണ് ഞങ്ങൾക്ക് ഇടം കിട്ടിയത്. ചില വരികളെ തലോടിയും ചില വാക്കുകളെ ചെത്തിമിനുക്കിയും അദ്ദേഹത്തിൻ്റെ ശബ്ദം ഒഴുകുമ്പോൾ ശരിക്കും 'വായ് നോക്കി' ഇരിക്കുകയായിരുന്നു ഞാൻ - എങ്ങനെയാണ് ഈ ശബ്ദം പുറപ്പെടുന്നതെന്നും ഉസ്താദ് എന്തൊക്കെയാണ് അതിനെക്കൊണ്ട് ചെയ്യിക്കുന്നതെന്നും കണ്ടുകൊണ്ട്! ഇടക്ക് തബലക്കാരന് ഏകാംഗ പ്രകടനത്തിന് അവസരം കൊടുക്കുന്നു ഉസ്താദ്. അതിൻ്റെ ഉച്ചസ്ഥായിയിൽ അദ്ദേഹവും സദസ്സും ഒന്നിച്ച് കയ്യടിക്കുന്നു. സദസ്സിൽ നിന്നുള്ള ഫർമായിഷുകൾ പലതും പാടി. ഞങ്ങൾ കൊടുത്ത ഫർമായിഷ് അതിനിടയിൽ മുങ്ങിപ്പോയി!
തിരിച്ച് വരുന്ന വഴി തന്നെ രഞ്ജിഷ് ഹി സഹി, നവാസിഷ് കരം തുടങ്ങിയ പാട്ടുകളുള്ള കാസറ്റ് വാങ്ങി. പക്ഷേ ഉടലോടെ കണ്ട സ്വരത്തിന് പകരമാകാൻ കുറേക്കാലമെടുത്തു ആ കാസറ്റിന്! ആ പ്രോഗ്രാം ഉസ്താദിൻ്റെ അവസാന പരിപാടിയായിരുന്നുവെന്ന് വളരെക്കാലത്തിന് ശേഷമാണറിഞ്ഞത് 😥
അതുവരെ മെഹ്ദി സാബിനെ കാര്യമായി കേട്ടിട്ടില്ലാത്ത എൻ്റെ മനസ്സിൽ അന്ന് രാത്രി ഒരു കസേര വലിച്ചിട്ടിരുന്നതാണ് മൂപ്പര്, നടുമുറ്റത്ത് തന്നെ! പിന്നീടിങ്ങോട്ട് ഓരോ ലൈവ് പ്രോഗ്രാമിലും ഒരേ ഗസല് തന്നെ അസംഖ്യം വ്യത്യസ്ത രീതികളിൽ പാടി വെച്ചത് കേൾക്കും തോറും മെഹ്ദിയുടെ ആ കസേര സിംഹാസനമായി ഉയർന്നു - ഗസൽ ചക്രവർത്തി!
ഗസൽ നിലച്ചതിന് ശേഷമുള്ള കാലത്ത് മെഹ്ദി സാബിന് പ്രശസ്ത കവി ഗുൽസാർ സമർപ്പിച്ച കവിതയാണിത്:
Aankhon ko visa nahin lagta
Sapnon ki sarhad hoti nahin
Band aankhon se roz chala jaata hoon
sarhad paar main milne Mehdi Hassan se
Sunta hoon unki aawaz ko chot lagi hain,
aur ghazal khamosh hai
Saamne baithe hue
kaamp rahe hain honth ghazal ke
Lekin un aankhon ka lehja badla nahin,
jo kehte hain:
''Sookhe hain phool kitabon men,
yaar Faraz bhi bichad gaye hain,
shayad milenge khwabon me"
Gulzar
കണ്ണുകൾക്ക് 'വിസ' ആവശ്യമില്ല
സ്വപ്നങ്ങൾക്ക് അതിരുകളില്ല താനും
അടഞ്ഞ കണ്ണുകളാൽ എന്നും ഞാൻ അതിർത്തി കടന്നു പോകും, മെഹ്ദി ഹസനെ കാണാൻ
അദ്ദേഹത്തിൻ്റെ ശബ്ദത്തിന് മുറിവേറ്റിരിക്കുന്നു എന്ന് കേൾക്കുന്നു
ഗസൽ നിശബ്ദമായിരിക്കുന്നു
മുന്നിലിരുന്ന് വിറക്കുകയാണ് ഗസലിൻ്റെ ചുണ്ടുകൾ
പക്ഷേ, ആ കണ്ണുകളുടെ ഭാഷ മാറിയിട്ടില്ല,
അവ പറയുന്നു:
"പുസ്തകങ്ങളിലൊളിപ്പിച്ച പൂക്കൾ വാടിപ്പോയിരിക്കുന്നു
സുഹൃത്ത് ഫരാസും* അകന്ന് പോയിരിക്കുന്നു, ഒരുപക്ഷേ ഞങ്ങൾ സ്വപ്നങ്ങളിൽ കണ്ടുമുട്ടിയേക്കും!"#
പരിഭാഷ: ഷാജി ആലുങ്ങൽ
#Abke hum bichde എന്ന ഗസലിലെ വരികൾ മാറ്റിയെഴുതിയത്
*Ahmed Faraz (Abke hum bichde എഴുതിയ കവി)

കണ്ണുകൾക്ക് 'വിസ' ആവശ്യമില്ല
ReplyDeleteസ്വപ്നങ്ങൾക്ക് അതിരുകളും!
💜
Deleteസ്വപ്നങ്ങൾക്ക് അതിരുകളില്ല ഇല്ല
ReplyDeleteKali 💙
Delete